ടെഹ്റാൻ: ഇറാന്റെ അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിപുലമായ ഔദ്യോഗിക വിലാപചടങ്ങുകൾക്ക് മുന്നോടിയായി പലസ്തീൻ സായുധ സംഘടനയായ ഹമാസിന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും ഉന്നതതല പ്രതിനിധി സംഘങ്ങളുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ടെഹ്‌രാനിൽ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.
ഹമാസിന്റെ ഷൂറ കൗൺസിൽ മേധാവി മുഹമ്മദ് ഇസ്മായിൽ ദർവേശിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ആദ്യം വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഖമേനിയുടെ വിയോഗത്തിൽ ഹമാസ് സംഘം കടുത്ത അനുശോചനം രേഖപ്പെടുത്തുകയും ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ച് അരാഖ്ചിയെ ധരിപ്പിക്കുകയും ചെയ്തു. ഗാസയിലെ മാനുഷിക പ്രതിസന്ധിയോട് അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന സമീപനം അങ്ങേയറ്റം ദയനീയമാണെന്ന് കുറ്റപ്പെടുത്തിയ ദർവേശ്, ഇസ്രായേലിനെ ആഗോളതലത്തിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്ക് ഇറാൻ നൽകിവരുന്ന ചരിത്രപരമായ പിന്തുണയെ അഭിനന്ദിച്ച അദ്ദേഹം, അമേരിക്ക-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധത്തിൽ ഇറാന്റെ നയതന്ത്ര-സൈനിക നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകുന്നതുവരെ ഇറാൻ തങ്ങളുടെ പൂർണ്ണ പിന്തുണ തുടരുമെന്ന് അരാഖ്ചി പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.
തുടർന്ന്, ഹിസ്ബുള്ളയുടെ മുതിർന്ന രാഷ്ട്രീയ നേതാവും മുൻ ലെബനീസ് എംപിയുമായ മുഹമ്മദ് ഫ്നൈഷിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായും അരാഖ്ചി കൂടിക്കാഴ്ച നടത്തി. ഹിസ്ബുള്ള ജനറൽ സെക്രട്ടറി നയീം ഖാസിമിന്റെ അനുശോചന സന്ദേശം കൈമാറിയ ഫ്നൈഷ്, സമീപകാല യുദ്ധത്തിൽ അമേരിക്കയോടും ഇസ്രായേലിനോടും ഇറാൻ കാണിച്ച തന്ത്രപരമായ പ്രതിരോധ മികവിനെ പ്രശംസിച്ചു. ലെബനനിലെ ഹിസ്ബുള്ളയുടെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച അരാഖ്ചി, അന്തരിച്ച ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്രള്ളയ്ക്ക് ചടങ്ങിൽ ആദരവർപ്പിച്ചു. അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ലെബനനിൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇറാൻ ശക്തമായി തുടരുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
















