ബെയ്റൂട്ട്: ഹിസ്ബുള്ളയെ നിരുധ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന, യുഎസ് പിന്തുണയോടെ ഇസ്രായേലുമായി ഒപ്പുവെച്ച പുതിയ ചട്ടക്കൂട് കരാറിന് പിന്നാലെ ലെബനന് ശക്തമായ പിന്തുണയുമായി ഒപ്പം നിൽക്കണമെന്ന് അമേരിക്കയോട് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ അഭ്യർത്ഥിച്ചു. അമേരിക്കയുടെ ഇരുന്നൂറ്റി അൻപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അയച്ച ആശംസ സന്ദേശത്തിലാണ് ലെബനൻ പ്രസിഡന്റ് ഈ ആവശ്യം ഉന്നയിച്ചത്.
ലെബനന്റെ അവകാശങ്ങൾക്കും നീതിപൂർവ്വമായ ആവശ്യങ്ങൾക്കുമൊപ്പം രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾക്കും സൈന്യത്തിനും ജനങ്ങൾക്കും ഒപ്പം വാഷിംഗ്ടൺ എപ്പോഴും നിലകൊള്ളണമെന്ന് അദ്ദേഹം സന്ദേശത്തിൽ ആവശ്യപ്പെട്ടു. യുദ്ധങ്ങളുടെ അധ്യായങ്ങൾ അവസാനിപ്പിച്ച് പ്രത്യാശയുടെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും ഒരു പുതിയ യുഗത്തിലേക്ക് ലെബനന് ചുവടുവെക്കാൻ സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജോസഫ് ഔൺ വ്യക്തമാക്കി.
അതേസമയം, ഹിസ്ബുള്ളയെ ആയുധമുക്തമാക്കാനുള്ള ലെബനൻ സർക്കാരിന്റെ ഈ നീക്കം രാജ്യത്ത് 1975 മുതൽ 1990 വരെ നിലനിന്നിരുന്ന കടുത്ത ആഭ്യന്തരയുദ്ധത്തിന് സമാനമായ മറ്റൊരു രക്തച്ചൊരിച്ചിലിന് വഴിവെക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ശക്തമാക്കിയിട്ടുണ്ട്. പുതിയ ചട്ടക്കൂട് കരാർ പൂർണ്ണമായി തള്ളിക്കളഞ്ഞ ഹിസ്ബുള്ള, യാതൊരു കാരണവശാലും ആയുധം താഴെവെക്കാൻ തയ്യാറല്ലെന്ന കർശന നിലപാടിലാണ്.
















