ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും കനത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ പ്രമുഖ വ്യോമപ്രതിരോധ സൈനിക ആസ്ഥാനമായ ഖാത്തം അൽ-അൻബിയ മുന്നറിയിപ്പ് നൽകി. നിലവിൽ ഇരുവിഭാഗങ്ങളും തമ്മിൽ നടന്നുവരുന്ന സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പരസ്പരം ഉണ്ടായ ആക്രണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ പ്രതികരണം.
ശക്തമായ നിലപാടുകളുള്ള ഇറാന്റെ ശത്രുക്കൾ, പ്രത്യേകിച്ച് അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും (ഇസ്രായേൽ) അവരുടെ പ്രാദേശിക കൂട്ടാളികളും ഏതൊരു തെറ്റായ കണക്കുകൂട്ടലുകളിൽ നിന്നും പിന്മാറണമെന്ന് സൈനിക ആസ്ഥാനം പുറപ്പെടുവിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തിന് നേരെ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ അധിനിവേശമോ നടത്തുന്നതിന് മുൻപ് അവർ രണ്ടുതവണ ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും സൈന്യം ഓർമ്മിപ്പിച്ചു.
ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്വാതന്ത്ര്യം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ സംരക്ഷിക്കാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്നും പ്രസ്താവനയിലൂടെ സൈനിക നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ മേഖലയിലെ സംഘർഷ സാധ്യതകൾ കുറയ്ക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
















