വാഷിംഗ്ടണ്‍: വംശനാശഭീഷണി നേരിടുന്ന ജീവികള്‍ വസിക്കുന്ന സ്ഥലത്തും ഖനനാനുമതി നല്‍കി ട്രംപ് ഭരണകൂടം. പതിറ്റാണ്ടുകളായി സംരക്ഷണം നല്‍കിയിരുന്ന പരിസ്ഥിതി നിയമം അട്ടിമറിച്ചാണ് വംശനാശഭീഷണി നേരിടുന്ന ജീവികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എണ്ണ ഖനനം, ഖനന പ്രവര്‍ത്തനങ്ങള്‍, കൃഷി, റിയല്‍ എസ്റ്റേറ്റ് വികസനം എന്നിവ അനുവദിച്ചുകൊണ്ട് ആഭ്യന്തര-വാണിജ്യ വകുപ്പുകള്‍ പുതിയ ഭേദഗതിക്ക് അന്തിമരൂപം നല്‍കിയത്. പുതിയ ഭേദഗതി പ്രകാരം വന്യജീവികളെ നേരിട്ട് വേട്ടയാടുന്നതും കൊല്ലുന്നതും മാത്രമായിരിക്കും ഇനിമുതല്‍ കുറ്റകരം.
വന്യജീവികളുടെ വാസസ്ഥലങ്ങള്‍ക്ക് നാശം വരുത്തുന്നത് നിരോധിക്കുന്നതാണ് 1973-ലെ ചരിത്രപ്രസിദ്ധമായ ‘എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ആക്ട്. ജീവികളുടെ വംശ വര്‍ദ്ധനവിനെയും ഭക്ഷണ സമ്പാദനത്തെയും ബാധിക്കുന്ന തരത്തിലുള്ള വാസസ്ഥല വ്യതിയാനങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് ഈ നിയമം പറയുന്നത്. ഇത് 1995-ല്‍ യുഎസ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു് എന്നാല്‍, ഈ പഴയ നിര്‍വചനം കാലഹരണപ്പെട്ടതാണെന്നാണ് ട്രംപ് സര്‍ക്കാരിന്റെ വാദം.
അനാവശ്യമായ നിയന്ത്രണങ്ങള്‍ വ്യവസായ മേഖലയുടെ കൈകള്‍ കെട്ടിയിടുകയാണെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം പ്രസ്താവിച്ചു. ‘വര്‍ഷങ്ങളായി ഫെഡറല്‍ ഏജന്‍സികള്‍ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ്. ഇത് നിയമപരമായ ഭൂവിനിയോഗത്തെ തടസ്സപ്പെടുത്തുന്നു. വ്യവസായങ്ങള്‍ക്ക് ബാധ്യതയാവുന്നു. പുതിയ പരിഷ്‌കാരം വന്യജീവി സംരക്ഷണത്തോടൊപ്പം സ്വകാര്യ സ്വത്തവകാശത്തെയും ബഹുമാനിക്കുന്നതാണെന്നുംബര്‍ഗം പറയുന്നു.
Trump administration grants mining permits in habitats of endangered species.
















