ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതിക്ക് കത്തയച്ചു.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഹരിപ്പാട് സ്വദേശിനിയായ സാവരിയ ബസന്താണ് (22) സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പ്രാദേശിക ഉസ്‌ബെക്ക് അധികൃതരുമായി ഏകോപനം നടത്തി പൊലീസ്, നിയമ, മെഡിക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും മൃതദേഹം താമസംവിന ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ എക്‌സിറ്റ്, കസ്റ്റംസ് ക്ലിയറന്‍സുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി എംബസി കെസി വേണുഗോപാലിനെ അറിയിച്ചു.
കുടുംബത്തിന്റെ പ്രതിനിധിയായി ജനീഷ് നിലവില്‍ ഉസ്‌ബെക്കിസ്ഥാനിലുണ്ടെന്നും, മൃതദേഹം ഏറ്റുവാങ്ങുന്നതിനും നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികള്‍ അദ്ദേഹം ഏകോപിപ്പിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉടന്‍ അദ്ദേഹവുമായി ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യണമെന്നും കെ.സി. വേണുഗോപാല്‍ അഭ്യര്‍ഥിച്ചു.
സാവരിയയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതി കെസി വേണുഗോപാലിന് ഉറപ്പുനല്‍കി. അതിനാവശ്യമായ രേഖപരമായ എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കെസി വേണുഗോപാലിനെ അറിയിച്ചു. വിമാന ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ജൂലൈ 8ന് മൃതദേഹം ഡല്‍ഹിയിലെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം എംപിയെ അറിയിച്ചു.
















