ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് മുതിരുന്നതിന്റെ ഭാഗമായി യുഎസ് ഇസ്രയേലിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന കൂടുതൽ റീഫ്യൂവലിങ് എയർക്രാഫ്റ്റുകൾ ഇസ്രയേലിലേക്ക് അയക്കാനാണ് അമേരിക്ക തയ്യാറെടുക്കുന്നത്. പുതിയ സൈനിക പദ്ധതികൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് യുഎസ് ഭരണകൂടത്തിന്റെ ഈ നീക്കം. നിലവിൽ ഇസ്രയേലിന്റെ ബെൻ ഗുറിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം റീഫ്യൂവലിങ് വിമാനങ്ങളുണ്ടെങ്കിലും വരുംദിവസങ്ങളിൽ ഇവയുടെ എണ്ണം വർദ്ധിപ്പിക്കാനാണ് നീക്കം.
ഹോർമുസ് കടലിടുക്കിന് ചുറ്റും നിലവിലുള്ള ആക്രമണങ്ങൾക്കപ്പുറം, ഇറാന്റെ സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള സൈനിക വിപുലീകരണമാണ് അമേരിക്കയുടെ പരിഗണനയിലുള്ളത്. ഇറാനിലെ വൈദ്യുത നിലയങ്ങളും നിർമ്മാണത്തിലിരിക്കുന്ന ‘പിക്കാക്സ് മൗണ്ടൻ’ എന്ന ഭൂഗർഭ കേന്ദ്രവും ആക്രമണ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ ഇന്ധനശേഖരം കൂടുതൽ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തടയുകയാണ് ഈ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനും ഇറാനെ നിർബന്ധിതരാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് സൂചനകൾ. ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘവുമായി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പുതിയ വിമാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവായിരിക്കും അന്തിമ തീരുമാനമെടുക്കുക.
















