ടെഹ്‌റാൻ: ഒരു മാസം മുൻപ് അമേരിക്കയുമായി ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാറിലെ തങ്ങളുടെ എല്ലാവിധ ബാധ്യതകളും ഇറാൻ സസ്പെൻഡ് ചെയ്തതായി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി കാസിം ഗരീബാബാദി പ്രഖ്യാപിച്ചു. ഇരുവിഭാഗവും തമ്മിലുള്ള ആഴ്ചകൾ നീണ്ട പോരാട്ടത്തിന് അറുതി വരുത്താനും വിശദമായ സമാധാന ചർച്ചകൾക്ക് വഴിതുറക്കാനും സഹായിച്ച ധാരണാപത്രമാണ്, ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ആരംഭിച്ച ശക്തമായ സൈനിക ആക്രമണങ്ങളെ തുടർന്ന് ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുന്നത്.
തങ്ങൾ ചർച്ചകൾക്ക് തയ്യാറായിരുന്നുവെന്നും എന്നാൽ അമേരിക്ക തന്നെയാണ് തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിച്ചുകൊണ്ട് ഇറാന നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്നും ശനിയാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഗരീബാബാദി കുറ്റപ്പെടുത്തി. അമേരിക്ക കരാർ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയ സാഹചര്യത്തിൽ തങ്ങളും കരാറിലെ ബാധ്യതകളിൽ നിന്ന് പിന്മാറുകയാണെന്നും നിലവിൽ അവയൊന്നും നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവന്ന നയതന്ത്ര ചർച്ചകൾ പൂർണ്ണമായും വഴിമുട്ടി എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ, ഈ വെടിനിർത്തൽ കരാർ ‘അവസാനിച്ചതായി’ കരുതുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാന ലക്ഷ്യം മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണെന്നും അമേരിക്കയുടെ ഇത്തരം ആക്രമണങ്ങൾ അവരെ ഒരിടത്തും എത്തിക്കാൻ പോകുന്നില്ലെന്നും ഗരീബാബാദി കൂട്ടിച്ചേർത്തു. അമേരിക്കൻ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ യാതൊരുവിധ ചർച്ചകൾക്കും പ്ലാനില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















