വാഷിംഗ്ടൺ: അടുത്തിടെ ഇറാൻ – യുഎസ് രാജ്യങ്ങൾ തമ്മിൽ ചെറിയ ചർച്ചകൾ നടന്നിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ആരൊക്കെ തമ്മിലാണ് ചർച്ചകൾ നടക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഈ നീക്കത്തെ യുഎസ് സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറിയും ആക്ടിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ ഇറാൻ ലംഘിച്ചതിനാൽ, അവർ ആത്മാർത്ഥതയോടെയല്ല ചർച്ചകളെ സമീപിക്കുന്നതെന്ന് അമേരിക്ക കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയാൽ, തലസ്ഥാനമായ ടെഹ്റാനിലുള്ളതോ അതിനടുത്തുള്ളതോ ആയ നിർണായക പാലങ്ങളോ പവർ പ്ലാന്റുകളോ ബോംബെറിഞ്ഞ് തകർക്കുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വീണ്ടും മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്ക ഇത്തരത്തിൽ ഒരു നീക്കം നടത്തിയാൽ, അത് അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവും അല്ലെങ്കിൽ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യവുമായി കണക്കാക്കപ്പെടുമെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഈ പ്രതിസന്ധി ഒരു പൂർണ്ണ പ്രാദേശിക യുദ്ധമായി മാറുന്നത് തടയാൻ നയതന്ത്ര തലത്തിലുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നുണ്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രമുഖ ഇറാനിയൻ ഉദ്യോഗസ്ഥനെ പാകിസ്ഥാൻ സർക്കാർ ചൊവ്വാഴ്ച സ്വീകരിച്ച് ചർച്ചകൾ നടത്തിയിരുന്നു.














