വാഷിങ്ടണ്‍:ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ വനിതകളുടേയും പെണ്‍കുട്ടികളുടേയും കായികമത്സരങ്ങളില്‍ ഇവരോടൊപ്പം പങ്കെടുക്കുന്നതിന് യുഎസിലെ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്കന്‍ സുപ്രീം കോടതി ശരിവെച്ചു. ടൈറ്റില്‍ ഒന്‍പത് നിയമവും അമേരിക്കന്‍ ഭരണഘടനയിലെ 14-ാം ഭേദഗതിയും ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതികള്‍ തടഞ്ഞിരുന്ന രണ്ട് നിയമങ്ങളാണ് സുപ്രീം കോടതി പുനഃസ്ഥാപിച്ചത്. മൂന്നിനെതിരേ ആറു വോട്ടുകള്‍ക്കാണ് സപ്രീം കോടതി ഉത്തരവ് ശരിവെച്ചത്.
‘ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കായികതാരത്തെ വനിതാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിച്ചാല്‍ എന്താണ് ദോഷമെന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ ആ വികാരം മനസ്സിലാക്കാവുന്നതാണെങ്കിലും കായിക മത്സരങ്ങളുടെ യാഥാര്‍ഥ്യം അതിലൂടെ മനസ്സിലാകുന്നില്ലെന്നുജസ്റ്റിസ് ബ്രെറ്റ് കവനോവിധി പ്രസ്താവനയില്‍ പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയയിലെയും ഐഡഹോയിലെയും കേസുകളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ ഈ രണ്ട് സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ ലിംഗ വ്യക്തിത്വത്തിന് അനുസൃതമായ വനിതാ ടീമുകളില്‍ പങ്കെടുക്കുന്നത് തടയുന്ന മറ്റ് 27 സംസ്ഥാനങ്ങളിലെ സമാന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയമപരമായ പിന്തുണ ലഭിച്ചു
.ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളെ വനിതാ ടീമുകളില്‍ നിന്ന് ഒഴിവാക്കുന്നത് ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ഭൂരിപക്ഷം തള്ളി.ജസ്റ്റിസ് സോണിയ സോട്ടോമയോര്‍, എലീന കേഗന്‍, കെതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ അവരുടെ എതിര്‍പ്പ് പ്രധാനമായും നടപടിക്രമപരമായ കാര്യങ്ങളിലായിരുന്നു.
വെസ്റ്റ് വിര്‍ജീനിയ നിയമം ഭരണഘടനയിലെ സമത്വ സംരക്ഷണ വ്യവസ്ഥലം ഘിക്കുന്നുണ്ടോയെന്ന് കൂടുതല്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് കോടതി അന്തിമ നിഗമനത്തിലെത്തിയതെന്ന് സോട്ടോമയോര്‍ വിമര്‍ശിച്ചു.’ഇത് അതീവ സൂക്ഷ്മവും വിവാദപരവും ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വിഷയമാണ്. മതിയായ തെളിവുകള്‍ പരിശോധിക്കാതെ ഇത്തരം സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് അന്തിമ ഉത്തരം നല്‍കാന്‍ കോടതികള്‍ തിടുക്കം കാണിക്കരുത്,’ അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ടൈറ്റില്‍ ഒന്‍പത് നിയമം ട്രാന്‍സ്‌ജെന്‍ഡര്‍ കായികതാരങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്നില്ലെന്ന യാഥാസ്ഥിതിക ജഡ്ജിമാരുടെ നിഗമനത്തോട് ലിബറല്‍ ജഡ്ജിമാരും യോജിച്ചു.ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെതിരെ 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശക്തമായി പ്രചാരണം നടത്തിയിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു.’വമ്പന്‍ വിജയമാണിതെന്നും അമേരിക്കന്‍ സുപ്രീം കോടതി പുരുഷന്മാര്‍ വനിതാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെതിരെ വിധി പ്രസ്താവിച്ചു. ഈ അസംബന്ധ സാഹചര്യം ഇതോടെ അവസാനിച്ചു,’ ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.2025 ജൂണില്‍ നടത്തിയ സര്‍വേ പ്രകാരം, ജനനസമയത്ത് നല്‍കിയ ലിംഗത്തിന് അനുസൃതമായ ടീമുകളിലാണ് ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ കളിക്കേണ്ടതെന്ന് 69 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെട്ടു.അതേസമയം, ഈ വിധി വെസ്റ്റ് വിര്‍ജീനിയ സ്വദേശിനിയായ 15-കാരി ബെക്കി പെപ്പര്‍ ജാക്‌സണിന് വലിയ തിരിച്ചടിയായി. മൂന്നാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയായി ജീവിക്കുന്ന ജാക്‌സണ്‍ നിലവില്‍ ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ ടീമിനായി ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും മത്സരിക്കുന്നുണ്ട്.അമേരിക്കയില്‍ ഹൈസ്‌കൂള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഏകദേശം 1.22 ലക്ഷം ട്രാന്‍സ്ജെന്‍ഡര്‍ കൗമാരക്കാരില്‍ ഒരാളാണ് ജാക്‌സണ്‍.
‘മറ്റു പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന അതേ അവസരം മാത്രമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്. ഇന്നത്തെ വിധി അതീവ നിരാശാജനകമാണ്,’ ജാക്‌സണിനുവേണ്ടി ഹാജരായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അഭിഭാഷകന്‍ ജോഷ് ബ്ലോക്ക് പറഞ്ഞു.കാലിഫോര്‍ണിയയും ന്യൂയോര്‍ക്കും ഉള്‍പ്പെടെ 21 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ക്ക് വനിതാ ടീമുകളില്‍ പങ്കെടുക്കാന്‍ ഇപ്പോഴും അനുമതിയുണ്ട്. അവിടങ്ങളിലെ നിലവിലെ നിയമങ്ങളെ ഈ സുപ്രീം കോടതി വിധി തല്‍ക്കാലം ബാധിക്കില്ല.
എന്നാല്‍ യു.എസ്. ഒളിമ്പിക് കമ്മിറ്റി, ദേശീയ കോളേജ് കായിക സംഘടനയായ എന്‍.സി.എ.എ എന്നിവ ഉള്‍പ്പെടെ നിരവധി കായിക സംഘടനകള്‍, ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങളുടെ പങ്കാളിത്തം മത്സരത്തിലെ നീതിയെയും സുരക്ഷയെയും ബാധിക്കുമെന്നാണ് നിലപാട് സ്വീകരിച്ചിട്ടുള്ളത്.
US Supreme Court upholds state bans on transgender girls from participating in women’s sports














