വാഷിംഗ്ടൺ: ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ തകർക്കാനും ബാക്കിയുള്ള പ്രധാന വരുമാന സ്രോതസ്സുകൾ പൂർണ്ണമായും അടയ്ക്കാനുമായി മുൻപെങ്ങുമില്ലാത്തവിധം കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. തിങ്കളാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് ഭരണകൂടത്തിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നിർണായക പ്രഖ്യാപനങ്ങൾ നടത്തും. ഇറാന്റെ സാമ്പത്തിക ശൃംഖലയെ ലക്ഷ്യമിട്ട് ഇതുവരെ കാണാത്ത രീതിയിലുള്ള കടുത്ത നടപടികൾ നടപ്പിലാക്കുമെന്നാണ് ബെസെന്റ് വ്യക്തമാക്കിയത്.
ഇറാനുമായി സാമ്പത്തിക-വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും രാജ്യത്തിനെതിരെ സാമ്പത്തിക ആഘാതം നേരിടുന്ന രീതിയിലുള്ള നടപടികൾ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ നീക്കം ആഗോള വ്യാപാര മേഖലയെയും ഇറാന്റെ അന്താരാഷ്ട്ര പങ്കാളികളെയും വലിയ പ്രതിസന്ധിയിലാക്കും.
അതേസമയം അമേരിക്കയുടെ ഉപരോധ ഭീഷണികൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും, പഴയ കൊളോണിയൽ നയങ്ങളിലേക്കുള്ള തിരിച്ചുപോക്കുമാണ് ട്രംപിന്റെ പുതിയ നീക്കങ്ങളെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി കുറ്റപ്പെടുത്തി. അമേരിക്കൻ ഉപരോധങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ശക്തമായി ഉറച്ചുനിൽക്കുകയാണ് ടെഹ്‌റാൻ.















