ബെയ്ജിംഗ്: പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്കും സ്വതന്ത്ര രാഷ്ട്ര രൂപീകരണത്തിനുമുള്ള പോരാട്ടത്തിന് ചൈനയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പലസ്തീനിലെ ചൈനീസ് പ്രതിനിധി സൺ ഷെൻ. റാമല്ലയിലെ ചൈനീസ് എംബസിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പലസ്തീന് നൽകിവരുന്ന മാനുഷികവും വികസനപരവുമായ സഹായങ്ങൾ ചൈന തുടർന്നും നൽകുമെന്നും ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഔദ്യോഗിക പലസ്തീൻ വാർത്താ ഏജൻസിയായ ‘വാഫ’ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പലസ്തീനിയൻ ഭരണാധികാരികളുമായും നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളിൽ, ഫലസ്തീൻ ജനത അനുഭവിക്കുന്ന കടുത്ത അനീതികൾക്കും ദുരിതങ്ങൾക്കും താൻ നേരിട്ട് സാക്ഷ്യം വഹിച്ചതായി ചൈനീസ് അംബാസഡർ പറഞ്ഞു.
ചൈനയും ഫലസ്തീനും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചതിന്റെ മൂന്നാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും നയതന്ത്ര തലത്തിലും പലസ്തീന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നത് ചൈന കൂടുതൽ ശക്തമായി തുടരുമെന്നും സൺ ഷെൻ വ്യക്തമാക്കി.

















