ഗാസ: ഗാസയിലെ ഇസ്രായേൽ അക്രമങ്ങളെയും വെടിനിർത്തൽ ലംഘനങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് വിവിധ അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അമ്മാനിൽ വെച്ച് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ ഹമാസ് സ്വാഗതം ചെയ്തു. ഇസ്രായേൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾ അത്യാപത്കരമാണെന്നും, നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാവിയെത്തന്നെ ഇത് അപകടത്തിലാക്കുന്നുവെന്നും ഹമാസ് വ്യക്തമാക്കി.
മധ്യസ്ഥരായ രാജ്യങ്ങൾക്കും വാഷിംഗ്ടണിനും പുറമെ ഈ പ്രസ്താവനയിൽ ഒപ്പുവെച്ച ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് എന്നീ എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോടും ഹമാസ് അടിയന്തിരമായി ഇടപെടാൻ അഭ്യർത്ഥിച്ചു. തുടർച്ചയായ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, കരാർ വ്യവസ്ഥ ലംഘിക്കൽ എന്നിവയിലൂടെ വെടിനിർത്തൽ ധാരണ അട്ടിമറിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് ഹമാസിന്റെ ആവശ്യം.
കഴിഞ്ഞ മാസമാണ് ഗാസയിലെ സൈനിക വിന്യാസവും ആയുധങ്ങൾ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കരാറിന് ഹമാസും മറ്റ് ഫലസ്തീൻ സംഘടനകളും തത്വത്തിൽ അംഗീകാരം നൽകിയത്. ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പൂർണ്ണമായും പിൻവലിക്കുന്ന വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ കരാർ.















