ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ചുകൊല്ലണമെന്ന് പ്രസ്താവന നടത്തുകയും ചെയ്ത സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് പരിശോധനയ്ക്കത്തിയത്. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഹീനമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ചതിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഉൾപ്പെടെ നൽകിയ പരാതികളിലാണ് നടപടി.
ലഹളയുണ്ടാക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജവും അധിക്ഷേപകരവുമായ വാർത്തകൾ പ്രചരിപ്പിച്ചതിന് ജൂലൈ 29നാണ് ടി.ജി. മോഹൻദാസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. സൈബർ സെൽ ഓപ്പറേഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നെങ്കിലും കേസെടുക്കാൻ കാലതാമസമുണ്ടായത് നേരത്തെ വിവാദമായിരുന്നു. അശ്ലീലവും അധിക്ഷേപവും നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പോലീസിന്റെ തുടർനടപടികൾ.

















