ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) ദേശീയ സംഘടനാ നേതൃത്വത്തിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പുതിയ ഭാരവാഹി പട്ടികയിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതിയ ദേശീയ സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ദേശീയ സെക്രട്ടറിയായിരുന്ന അനിൽ ആന്റണി പദവിയിൽ തുടരും. ഇതോടെ ബി.ജെ.പിയുടെ കേന്ദ്ര ഭാരവാഹിത്വത്തിലേക്ക് കേരളത്തിൽ നിന്ന് രണ്ട് നേതാക്കൾ ഇടംപിടിച്ചു.
അതേസമയം, മുൻ ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ പുതിയ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13 വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ കേന്ദ്ര നേതൃത്വം. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പാർട്ടിയുടെ പുതിയ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. രാം മാധവ് ദേശീയ ഉപാധ്യക്ഷനായും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പുതിയ ദേശീയ ട്രഷററായും ചുമതലയേൽക്കും.
പുതിയ അഴിച്ചുപണിയിലൂടെ മുതിർന്ന നേതാക്കൾക്കൊപ്പം യുവനേതാക്കൾക്കും വനിതകൾക്കും ദേശീയ തലത്തിൽ വലിയ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. 16 ദേശീയ സെക്രട്ടറിമാരിൽ ഒരാളായാണ് കെ. സുരേന്ദ്രൻ ചുമതലയേൽക്കുന്നത്. വരാനിരിക്കുന്ന നിർണായക നിയമസഭാ തിരഞ്ഞെടുപ്പുകളും സംഘടനാ വിപുലീകരണവും ലക്ഷ്യമിട്ടാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ഈ നിർണായക മാറ്റങ്ങൾ.

















