അമേരിക്കയുമായി ചർച്ച അസാധ്യമല്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു. ഉപരോധമോ സമ്മർദ്ദമോ ഫലിക്കില്ലെന്നും പരസ്പര ബഹുമാനവും ഇറാന്റെ അവകാശങ്ങളും അംഗീകരിക്കുകയാണ് വേണ്ടതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. മുൻ സമാധാന ധാരണ തുടരാനാണ് തങ്ങൾക്ക് താൽപ്പര്യമെന്ന് ഇറാൻ പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനമാണ് മേഖലയിലെ സംഘർഷത്തിന് വഴിത്തിരിവായത്.
അതിനിടെ, ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര പാത തുറന്നതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. ഇറാനും ഒമാനും ചേർന്ന് താൽക്കാലിക പാത തുറക്കാൻ നീക്കം നടത്തുന്നതിനിടെയാണ് അമേരിക്കയുടെ ഈ മുൻകൈയെടുക്കൽ. 1500 കപ്പലുകൾക്ക് അകമ്പടി നൽകിയെന്നും 75 കോടി ബാരൽ എണ്ണ ഹോർമൂസ് വഴി കടന്നുപോയെന്നും അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു.
ഹോർമൂസ് മേഖലയിൽ ഇറാന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം. ഖത്തറിന്റെ നയതന്ത്ര ഇടപെടലുകൾ വഴി ഇരുരാജ്യങ്ങളും ചർച്ചകളിലേക്ക് കടക്കുന്നതോടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

















