കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് രണ്ടു കോടി രൂപ തട്ടിയെന്ന കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് ഒരു വർഷം തടവുശിക്ഷ. മുംബൈ കോടതിയാണ് ഈ വിധിയുണ്ടാക്കിയത്. മുംബൈയിലെ വ്യവസായി ദിനേശ് മേനോൻ നൽകിയ വഞ്ചനക്കേസിലാണ് നടപടി. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശ ഉൾപ്പെടെ നഷ്ടപരിഹാരമായി നൽകണമെന്നും അല്ലാത്തപക്ഷം മൂന്നു മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചു. 2010-ൽ രണ്ടു കോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം രൂപ മാത്രം മടക്കി നൽകി മാണി സി. കാപ്പൻ വഞ്ചിച്ചെന്നായിരുന്നു മുംബൈ സ്വദേശിയുടെ പരാതി. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയായിരുന്നു മുംബൈ കോടതി കേസ് എടുത്തിരുന്നത്.
ഈ വഞ്ചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പൻ സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. തുടർന്ന് അദ്ദേഹം പ്രത്യേക കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു. സുപ്രീം കോടതി വരെ എത്തിയ കേസ് പിന്നീട് ഹൈക്കോടതിയിലേക്ക് റഫർ ചെയ്യപ്പെടുകയും തുടർന്നുള്ള നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ ശിക്ഷാവിധി വന്നിരിക്കുന്നത്.

















