കുമിളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ആദ്യഘട്ട സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയായെന്ന് സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. പരിശോധനാ വിവരങ്ങൾ അടങ്ങിയ സമഗ്രമായ റിപ്പോർട്ട് അടുത്ത 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അണക്കെട്ടിന്റെ ഘടന, സുരക്ഷ, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിർണായക ഘടകങ്ങളും സമിതി വിശദമായി പരിശോധിച്ചിട്ടുണ്ട്.
തുടർ പരിശോധനകളുടെ ആവശ്യകതയും ഭാവി നടപടികളും നാളെ നടക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സാങ്കേതിക പരിശോധനകൾ ആവശ്യമാണോ എന്ന് സാങ്കേതിക വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൊതുജനങ്ങളുടെ ആശങ്കകൾ പരിഗണിച്ചാണ് പരിശോധന മുന്നോട്ട് കൊണ്ടുപോകുന്നത്. സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് തികച്ചും നിഷ്പക്ഷവും വസ്തുതാപരവുമായിരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള പക്ഷപാതിത്വം ഉണ്ടായിരിക്കില്ലെന്നും ബൽരാജ് ജോഷി ഉറപ്പുനൽകി. മുല്ലപ്പെരിയാർ വിഷയത്തിൽ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

















