ന്യൂയോർക്ക്: ജീവനക്കാരുടെ കീബോർഡ് ടൈപ്പിംഗ്, മൗസ് ചലനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് കൃത്രിമബുദ്ധി (എഐ) മോഡലുകൾക്ക് പരിശീലനം നൽകാനായി ആരംഭിച്ച പദ്ധതി സ്വകാര്യതാ ആശങ്കകളെയും വിവര ചോർച്ചയെയും തുടർന്ന് മെറ്റ നിർത്തിവെച്ചു. കമ്പനിക്കുള്ളിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തിനും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ കമ്പനിക്കുള്ളിൽ തന്നെ ചോർന്നതിനും പിന്നാലെയാണ് നിർണ്ണായക തീരുമാനം.
മെറ്റയിലെ എഐ വിഭാഗമായ ‘ടി.ബി.ഡി’ നിർമ്മിച്ച ‘മോഡൽ കേപ്പബിലിറ്റി ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സങ്കീർണ്ണമായ കോഡിംഗ് കഴിവുകൾ എഐ കൈവരിച്ചെങ്കിലും മനുഷ്യർ സാധാരണയായി കമ്പ്യൂട്ടറിൽ ചെയ്യുന്ന ലളിതമായ പ്രവൃത്തികൾ മനസിലാക്കുന്നതിനാണ് ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്പനി തീരുമാനിച്ചത്. എന്നാൽ ജീവനക്കാർക്ക് ഇതിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള അവസരം നൽകാതിരുന്നതും സ്വകാര്യ വിവരങ്ങൾ ചോരുമെന്ന ഭയവുമാണ് ജീവനക്കാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
പതിനെണ്ണായിരത്തിലധികം (1,800) ജീവനക്കാരാണ് പദ്ധതിക്കെതിരായ ഹർജിയിൽ ഒപ്പുവെച്ചത്. പദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങൾ കമ്പനിക്കുള്ളിൽ സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനിക്കുള്ളിൽ ആർക്കും പരിശോധിക്കാവുന്ന രീതിയിൽ ലഭ്യമാണെന്ന് ജൂൺ മാസത്തിൽ ഒരു എഞ്ചിനീയർ കണ്ടെത്തി. ഇതോടെ കടുത്ത വിയോജിപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവെക്കാൻ മെറ്റ നിർബന്ധിതരാവുകയായിരുന്നു. ഈ വിവരങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലുകൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റയുടെ പ്രാഥമിക വിശദീകരണം.

















