തിരുവനന്തപുരം: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി എന്ന ആരോപണം അന്വേഷിക്കാൻ ഒടുവിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി പി. വിജയനാണ് അന്വേഷണത്തിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്. സംഘത്തിൽ രണ്ട് എസ്പിമാർക്ക് പുറമെ ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പോലീസ് എന്നീ വിഭാഗങ്ങളിലെ സമർത്ഥരായ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കാൻ സർക്കാർ ഉത്തരവിട്ടു.
നടന്ന തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, കേസുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ വിദേശയാത്രകളെക്കുറിച്ചും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. കായിക വകുപ്പിലെയും അനുബന്ധ ഏജൻസികളിലെയും ഉന്നതർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുത്തും.
സംഭവത്തിൽ സ്പോൺസറെ തിരഞ്ഞെടുത്തതിലും കരാർ ഉറപ്പിച്ചതിലും വൻ ക്രമക്കേടുകൾ നടന്നതായാണ് പ്രാഥമിക വിവരം. കൂടാതെ, നിലവിലുള്ള സർക്കാർ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സ്റ്റേഡിയം സ്വകാര്യ വ്യക്തികൾക്ക് കൈമാറിയ സംഭവത്തിലും വിപുലമായ അന്വേഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം. അന്വേഷണം പുരോഗമിക്കുന്നതോടെ കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് സൂചന.
















