Friday, May 9, 2025

HomeAmericaപ്രണവ് പ്രവീണിന്റെ വയലിന്‍ അരങ്ങേറ്റം ഹൃദ്യമായി

പ്രണവ് പ്രവീണിന്റെ വയലിന്‍ അരങ്ങേറ്റം ഹൃദ്യമായി

spot_img
spot_img

ശങ്കരന്‍കുട്ടി, ഹൂസ്റ്റന്‍

ഹൂസ്റ്റണ്‍, പിയര്‍ലന്‍ഡിലുള്ള ശ്രീ. മീനാക്ഷി ക്ഷേത്ര മണ്ഡപത്തില്‍ 2022 ഓഗസ്റ്റ് മാസം 14 നു വൈകുന്നേരം 4.30 ന് ക്ഷണിക്കപ്പെട്ട വന്‍ സദസ്സിനു മുന്‍പാകെ പ്രണവ് പ്രവീണിന്റെ വയലിന്‍ മാന്ത്രിക സ്പര്‍ശം അരങ്ങേറുകയുണ്ടായി.

സ്വാതിതിരുനാള്‍ മഹരാജാവിന്റെ സരസീജനാഭ എന്ന കാംബോജി രാഗത്തിലുള്ള അട താള വര്‍ണത്തില്‍ തുടങ്ങി അതുല്യ സംഗീതജ്ഞരുടെ ഇഷ്ടദേവതകളെ പ്രകീര്‍ത്തിക്കുന്ന ഹംസധ്വനി, ആനന്ദഭൈരവി, കാപ്പി, പൂര്‍വികല്യാണി, മുഖാരി, തോടി, കദനകുതൂഹലം, ഷണ്മുഖപ്രിയ, ദേശ്, ജനസംമോദിനി, നീലാംബരി തുടങ്ങിയ രാഗങ്ങളിലെ വിവിധ താളങ്ങളിലുള്ള കീ4ത്തനങ്ങളും സിന്ധുഭൈരവി തില്ലാനയും അനായാസം പ്രണവിന്റെ വിരലുകളിലൂടെ വയലിന്‍ തന്ത്രികളില്‍ തുള്ളിക്കളിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ സമയം കടന്നുപോയത് ആരും തന്നെ അറിഞ്ഞിരുന്നില്ല.

പ്രണവിന്റെ ഗുരു രചിച്ച ”സുനീത പ്രവീണ പുത്ര സംഗീതപ്രണവാകാര അഭിനവാഗ്രജ” എന്ന പല്ലവി ശ്രോതാക്കളെ വിസ്മയിപ്പിച്ചു. ഡോ. പ്രവീണ്‍ രാജേന്ദ്രന്റെയും ശ്രീമതി സുനീത പ്രവീണിന്റേയും മകനായ പ്രണവിന് അഭിനവ് എന്ന വയലി9 വിദ്യാര്‍ത്ഥിയായ അനുജന്‍ കൂടിയുണ്ട്.
തന്റെ എട്ടാം വയസ്സു മുതല്‍ പ്രശസ്തനും പ്രഗത്ഭനുമായ വയലിന്‍ ഗുരു വിദ്വാ9 മഹേഷ് അയ്യര്‍ അവര്‍കളുടെ ശിക്ഷണത്തില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന വിദഗ്ധ പരിശീലനവും പ്രണവിന്റെ അശ്രാന്ത പരിശ്രമവും തന്നെയായിരുന്നു ഈ പ്രതിഭയുടെ കഴിവിന്റെ അപാരതയെ പാകപ്പെടുത്തിയത്. സംഗീതക്കച്ചേരി, ഭക്തി ഗാന സുധ, നൃത്ത പരിപാടികള്‍ എന്നിങ്ങനെ പലതരം സംഗീത പരിപാടികളില്‍ തന്റെ കഴിവ് തെളിയിച്ച പ്രണവ് ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീ മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലെ ഒരു നിറ സാന്നിധ്യം കൂടിയാണ്.

ഈ ചെറു പ്രായത്തില്‍ തന്നെ പ്രണവ് നിരവധി മത്സര പരിപാടികളില്‍ പങ്കെടുക്കുകയും മത്സര വിജയിയാവുകയും ചെയ്തിട്ടുണ്ട്. ഈ യുവ കലാകാരന്റെ അരങ്ങേറ്റ വിജയത്തിന് മൃദംഗത്തിന്റെ ഇടംതലയിലും വലംതലയിലും തന്റെ കരസ്പര്ശത്താല്‍ മാസ്മരികത തീര്‍ക്കുന്ന യുവ മൃദംഗ പ്രതിഭ മഹേശ്വര്‍ അജയകുമാറും, ലാല്‍ഗുഡി ജയരാമന്‍, കദ്രി ഗോപാല്‍നാഥ്, ടി.എന്‍. ശേഷഗോപാലന്‍, യേശുദാസ് തുടങ്ങിയവരുടെ സന്തത സഹചാരിയായ ഘടം വിദ്വാ9 ശ്രീ. വൈക്കം ഗോപാലകൃഷ്ണനും കൂടി ചേര്‍ന്നപ്പോള്‍ സദസ്സ് സംഗീതത്തിന്റെ മാസ്മരിക ലോകത്തിലായി. സംഗീത പ്രതിഭകളായ വിധു വിജയും, മാളവികയും തംബുരുവില്‍ ശ്രുതി ചേര്‍ത്തു.

കച്ചേരിയെ അവലോകനം ചെയ്ത് സംസാരിച്ച ഗായകനും സംഗീതജ്ഞനുമായ ശ്രീ. ഹരി നായര്‍ പ്രണവിന്റെ അനായാസ ബോയിങ്ങ് ശൈലിയെ വയലിന്‍ മാന്ത്രികന്‍ പ്രൊ. ടി. എന്‍. കൃഷ്ണന്റേതിനോടാണ് ഉപമിച്ചത്. പ്രണവിന്റെ സംഗീത സഹപാഠികളായ മായ, കിഷോര്‍, സുജനിത എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

യെഹൂദി മെനുഹിനെപ്പോലെ, നിക്കോളോ പഗനിനിയെപ്പോലെ, യൂജിനെപ്പോലെ പ്രശസ്തിയുടെ കൊടുമുടിയിലെത്തുവാന്‍ കഴിയട്ടെ എന്ന സദസ്യരുടെ ആശംസകളും സംഗീതവിരുന്നിന് വേദിയായ മീനാക്ഷി ദേവസ്ഥാനത്തെ ദേവി മീനാക്ഷിയുടെ അനുഗ്രഹവും ഒത്തുചേര്‍ന്നപ്പോള്‍ ഈ സംഗീത സന്ധ്യ സമാനതകളില്ലാത്ത ഒരു അനുഭവം ആസ്വാദകര്‍ക്ക് സമ്മാനിച്ചു. ഭാവി സപര്യക്കു കാണികള്‍ പ്രണവിന് ആശംസകള്‍ നേര്‍ന്നതോടെ സദിര് കഴിഞ്ഞു, യവനിക താഴ്ന്നു, സംഗീതശാലയില്‍ ആളൊഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments