Saturday, July 27, 2024

HomeEditorialമലയാളം വിലക്കിയത് ഭാരതമണ്ണില്‍ വേരോടുന്ന രാഷ്ട്രീയ ഫാസിസം

മലയാളം വിലക്കിയത് ഭാരതമണ്ണില്‍ വേരോടുന്ന രാഷ്ട്രീയ ഫാസിസം

spot_img
spot_img

നേഴ്‌സുമാര്‍ ജോലിക്കിടെ മലയാളം സംസാരിക്കുന്നത് വിലക്കിയ ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയുടെ പ്രാകൃത നടപടി അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും ഇത് അപകടകരമായ ഒരു സൂചനയാണ് നല്‍കുന്നത്. ‘നാനാത്വത്തിലെ ഏകത്വ’ത്തില്‍ അഭിമാനം കൊള്ളുന്ന ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സംസ്‌കാരത്തിനും എതിരായ വികല മനോഭാവമായേ ഈ അധമ സമീപനത്തെ കാണാനാവൂ.

ജി.ബി പന്ത് ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടാണ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. ഇവര്‍ അന്യഗ്രത്തില്‍ നിന്ന് ഭൂമിയിലേയ്ക്ക് നൂലില്‍ കെട്ടിയിറകക്കിയ വ്യക്തിയാണോ എന്നാണ് ന്യായമായ സംശയം. എന്നാല്‍ മലയാളം വിലക്കിയ നടപടിയെ സഭ്യമായ ഭാഷയില്‍ ‘പിതൃശൂന്യത’ എന്നാണ് ‘നേര്‍കാഴ്ച’ വിശേഷിപ്പിക്കുന്നത്.

മലയാള ഭാഷാ വിലക്ക് വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ അപലപിച്ചത്. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നും ശ്രേഷ്ഠഭാഷ പദവിയുമുള്ള, ഉന്നതമായ സ്ഥാനത്തുള്ള മല യാളത്തെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികളെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ അര്‍ത്ഥവത്താണ്.

ആതുര ശുശ്രൂഷയുടെ വലിയ ലേബലുള്ള ജി.ബി പന്ത് ആശുപത്രി. അവിടെ കൊവിഡ് കാലത്ത് കഠിനാധ്വാനം ചെയ്യു ന്ന മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ മതൃഭാഷയില്‍ സംസാരിച്ചാല്‍ എന്ത് ദുരന്തമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സ്ഥിരബുദ്ധിയുള്ളവര്‍ക്ക് മനസിലാവുന്നില്ല.

വിലക്കിലൂടെ ഈ ആശുപത്രിക്കാര്‍ രാഷ്ട്രീയ ഫാസിസത്തിന്റെ വക്താക്കളാ ണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടി ഒരിടത്തും നടക്കാന്‍ പാടില്ലാത്തതാണ്. ഏക ഭാഷയും ഏക മതവും ഏക നേതാവും ഏക രാഷ്ട്രീയ പാര്‍ട്ടിയുമെന്ന ഫാസിസ്റ്റ് നയ ത്തെ ജാഗ്രതയോടെ കാണാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനും തയ്യാറാവണം.

ഇത്തരത്തിലുളള ഭാഷാ വിവേചനത്തിന്റെ ആള്‍രൂപങ്ങളെ ഭൂമുഖത്ത് നിന്ന് ഉന്‍മൂലനം ചെയ്തില്ലെങ്കില്‍ അത് കൊവിഡ് വൈറസിനേക്കാള്‍ പ്രകാശവേഗത്തില്‍ വ്യാപിക്കപ്പെടും. ഉത്തരവിറക്കിയ നേഴ്‌സിംഗ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും രേഖാമൂലം ഉറപ്പുനല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നേഴ്‌സുമാരുടെ ഉചിതമായ തീരുമാനം. നേഴ്‌സിങ് സൂപ്രണ്ട് നിരുപാധികം മാപ്പ് പറയുകയും വേണം.

ആയിരത്തോളം നേഴ്‌സുമാര്‍ ജോലിയെടുക്കുന്ന പന്ത് ആശുത്രിയില്‍ അഞ്ഞൂറിലധികം പേര്‍ മലയാളികളാണ്. കഴിഞ്ഞ 30 വര്‍ഷമായി ആശുപത്രിയിലെ 50 ശതമാനം സ്റ്റാഫും മലയാളികളാണ്. ലോകം വളരെ ആദരവോടെ കാണുന്ന ഒരു ജോലിയാണ് നേഴ്‌സിങ്. ആതുര ശുശ്രൂഷയെ കേവലം ജോലി എന്ന് വിളിക്കാനാവില്ല. മറിച്ച് അത് മഹത്തായ സേവനമാണ്. അതിന്റെ മഹത്വം കാണാതെ യൂണിഫോമിട്ട് ഇത്തരത്തില്‍ ഇണ്ടാസുകളിറക്കുന്നവരെ കശാപ്പുകാരെന്നാണ് അഭിസംബോധന ചെയ്യേണ്ടത്.

കലാ സാംസ്‌കാരിക സാഹിത്യമുള്‍പ്പെടെ അനേക മേഖലകളില്‍ ലോകശ്രയാകര്‍ഷിച്ച കേരള നാടും മലയാള ഭാഷയും ഈ ഫാസിസത്തില്‍ തളരുകയില്ല. ഭാഷ നല്‍കിയ ശേഷിയും ദേശം തന്ന ശേമുഷിയും കൊണ്ടാണ് നേഴ്‌സുമാര്‍ ഉള്‍പ്പെ ടെയുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ സമര്‍പ്പിത സേവനത്തിന്റെ വിജയക്കൊടി പാറിക്കുന്നത്.

”മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍…” എന്ന കവിവചനം തന്നെയാണ് പ്രചോദനമായിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments