കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് തിരിച്ചടിയായി ഹൈക്കോടതി വിധി. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്ന് ഹൈക്കോടതി.
പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ആവർത്തിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് വിധി. അസോ. പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ പ്രിയ വർഗിസിന് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് വിധി. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
അധ്യാപകർ രാഷ്ട്ര നിർമാതാക്കളും വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ്. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.