ഫാം ഫെഡ് തട്ടിപ്പ് ; ചോദ്യം ചെയ്യലില്‍ കൂടുതല്‍ ചുരുളഴിയുന്നു

ഫാം ഫെഡ് തട്ടിപ്പ് ; ചോദ്യം ചെയ്യലില്‍ കൂടുതല്‍ ചുരുളഴിയുന്നു
Share Email

തിരുവനന്തപുരം: 390 കോടിയോളം രൂപയുടെ തട്ടിപ്പ് കേസില്‍ ഫാം ഫെഡ് സ്ഥാപന മേധാവികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നു.തെളിവെടുപ്പിനായി സ്ഥാപനത്തിന്റെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിങ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് കൂടുതല്‍പേര്‍ രംഗത്തെത്തിയതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. ആദ്യം വന്ന നിക്ഷേപകര്‍ക്ക് ആറ് കോടിയോളം രൂപ നല്‍കി. പിന്നീട് പത്ത് കോടിയോളം തിരികെ ആവശ്യപ്പെട്ട് കൂടുതല്‍ നിക്ഷേപകര്‍ എത്തി. ഇത് നല്‍കാനാവാതെ വന്നതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്.

അമിത ധൂര്‍ത്തും വന്‍ പലിശയുമാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് സൂചന. നിക്ഷേപം കൊണ്ടുവരുന്ന ജീവനക്കാര്‍ക്ക് വലിയ ഇന്‍സെന്റീവുകള്‍ നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ചാനല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കൃഷി, പ്ലാന്റേഷന്‍ തുടങ്ങി എട്ട് മേഖലകളില്‍ ഈ പണം ചെലവഴിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ചാനല്‍ അടക്കമുള്ളവ വന്‍ നഷ്ടമുണ്ടാക്കി. നക്ഷേപങ്ങളില്‍ നിന്ന് വരുമാനം തിരികെ ലഭിച്ചുമില്ല.

സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥതി ചില ജീവനക്കാര്‍ വേണ്ടപ്പെട്ട നിക്ഷേപകരെ അറിയിച്ചതോടെയാണ് വന്‍ തോതില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതെന്നാണ് സൂചന.ഫാംഫെഡ് രാജേഷ് പിള്ള, അഖിന്‍ ഫ്രാന്‍സിസ് എന്നിവരെ കാക്കനാട്ടുള്ള സ്ഥാപനത്തിന്റെ പ്രധാന ഓഫീസിലും വീട്ടിലും എത്തിച്ച് തെളിവെടുത്തു.

നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ തൃശൂരിലെ സ്ഥാപനങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളാണ് സ്ഥാപനത്തിന്റെ മറ്റ് ചില ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.

Share Email
Top