തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; വഞ്ചനയും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരൻ; വഞ്ചനയും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി

കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചയായ തൊണ്ടിമുതൽ കേസിലെ വിധി പുറത്തുവന്നു. മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് തിരുവനന്തപുരം സിജെഎം (CJM) കോടതി വിധിച്ചു. 34 വർഷം പഴക്കമുള്ള കേസിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു.

1990-ൽ അഭിഭാഷകനായിരിക്കെയാണ് ആന്റണി രാജു ഈ കേസിനാസ്പദമായ കൃത്യം നടത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയായ ആൻഡ്രൂ സാൽവത്തോർ സർവലിയുടെ അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ആന്റണി രാജുവും കോടതിയിലെ ക്ലാർക്കും ചേർന്ന് ഈ അടിവസ്ത്രം വെട്ടിത്തൈച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി. ഈ കൃത്രിമത്വം വഴി പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ശിക്ഷാ ഇളവ് ലഭിക്കാൻ ഇടയാക്കിയിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ കോടതി വിധി വന്നത്.

കോടതി വിധി ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. വിധി വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ എം.എൽ.എ സ്ഥാനം സംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്. കുറ്റവാളിയെന്ന് വിധിച്ച സാഹചര്യത്തിൽ അദ്ദേഹം സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു. നീതി ലഭിച്ചുവെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും (SIT) പ്രോസിക്യൂഷനും പ്രതികരിച്ചപ്പോൾ, വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് ആന്റണി രാജുവിന്റെ തീരുമാനം.


Share Email
LATEST excelnclexrn
More Articles
Top