ആഡമാവ(നൈജീരിയ) : നൈജീരിയയില്‍ ഇസ്‌ളാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ആഡമാവ സംസ്ഥാനത്തെ ഗോംബി ഗുയാകു ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി ആക്രമണമുണ്ടായത്. ടെലിഗ്രാം മെസേജിംഗ് ആപ്പിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തിങ്കളാഴ്ച ഗ്രാമം സന്ദര്‍ശിച്ച ആഡമാവ ഗവര്‍ണര്‍ അഹ്മദു ഉമാരു ഫിന്തിരി ഈ ആക്രമണത്തെ അങ്ങേയറ്റം ദാരുണമെന്നും അംഗീകരിക്കാനാവില്ലെന്നും വിശേഷിപ്പിച്ചു. 20 വര്‍ഷത്തിലേറെയയാി വടക്കന്‍ നൈജീരിയയില്‍ നിലനില്‍ക്കുന്ന സായുധ കലാപം പരിഹരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതില്‍ നൈജീരിയന്‍ സൈന്യത്തെ സഹായിക്കാന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്ക തങ്ങളുടെ സൈനികരെ ഇവിടേക്ക് അയച്ചിരുന്നു. നൈജീരിയയില്‍ ഐഎസ് പിന്തുണയുള്ള രണ്ട് പ്രധാന ഭീകര സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് ആഡമാവ സംസ്ഥാനത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ ആണ് സജീവമായിരിക്കുന്നത്.
സോക്കോട്ടോ, കെബ്ബി തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളില്‍ ‘ലകുരാവ എന്നറിയ പ്പെടുന്ന മറ്റൊരു വിഭാഗവും ആക്രമണങ്ങള്‍ നടത്താറുണ്ട്. ഗുയാകുവില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഏത് വിഭാഗമാണെന്ന് കൃത്യമായി വ്യക്തമല്ലെങ്കിലും മേഖലയില്‍ ഐഎസ്ഡബ്ല്യുഎപിക്കാണ് കൂടുതല്‍ സ്വാധീനമുള്ളത്.ഗുയാകുവില്‍ ആക്രമണം നടന്ന അതേ ദിവസം തന്നെ നൈജീരിയയിലെ കോഗി സംസ്ഥാനത്തെ ഒരു അനാഥാലയത്തില്‍ നിന്ന് തോക്കുധാരികള്‍ 23 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. കോഗി സംസ്ഥാന തലസ്ഥാനമായ ലോകോജയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്തുള്ള ‘ദഹല്ലു കിതാബ്’ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. തട്ടിക്കൊണ്ടുപോയവരില്‍ 15 കുട്ടികളെ പിന്നീട് രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ബാക്കിയുള്ള 8 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
29 killed in terror attack in Nigeria: Islamic State group claims responsibility















