ടെഹ്റാൻ: ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, കടുത്ത പരിഹാസവുമായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ രംഗത്ത്. പുതിയ സമാധാന കരാറിനുള്ള ചർച്ചകൾക്ക് ധാരണയായെന്നും, ഇറാനും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനാലാണ് ആക്രമണം നീട്ടിവെച്ചതെന്നുമുള്ള ട്രംപിന്റെ അവകാശവാദത്തെ ഇറാൻ മാധ്യമങ്ങൾ പൂർണ്ണമായും തള്ളി.
ഹോർമൂസ് കടലിടുക്ക് ഉടനടി തുറന്നു നൽകുന്നതും ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായതായി ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സമാധാന ചർച്ചകൾക്ക് തങ്ങൾ അഭ്യർത്ഥിച്ചിട്ടില്ലെന്നും, ഹോർമൂസ് സമുദ്രസന്ധിയുമായി ബന്ധപ്പെട്ട നിലപാടുകളിൽ മാറ്റമില്ലെന്നുമാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളെ അമേരിക്കയുടെ പിന്മാറ്റമായാണ് ടെഹ്റാൻ വിശേഷിപ്പിക്കുന്നത്.
അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ ഇറാന്റെ സൈനിക പ്രതിരോധം കണ്ട് ട്രംപ് ഭയന്ന് പിന്മാറുകയാണെന്ന് ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കടുത്ത പ്രകോപനങ്ങൾക്കും ഭീഷണികൾക്കും ശേഷം കരാറിന് ധാരണയായെന്ന് ട്രംപ് പറയുന്നത് വെറും വീൺവാക്കാണെന്ന് ഇറാന്റെ പരമോന്നത നേതാവുമായി അടുത്തബന്ധമുള്ള ‘കൈഹാൻ ഓൺലൈൻ’ അഭിപ്രായപ്പെട്ടു. തങ്ങളുടെ സൈന്യം ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്നും, അമേരിക്കയുടെ പിന്മാറ്റം അവരുടെ പരാജയമാണെന്നും ഇറാനിയൻ വാർത്താ ഏജൻസിയായ ‘മെഹർ’ പ്രതികരിച്ചു.

















