ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിട്ട് 50 ദിവസത്തിലേറെ പിന്നിടുമ്പോഴും സംസ്കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സുരക്ഷാ കാരണങ്ങളാലും വൻ പ്രതിഷേധങ്ങൾക്കോ ആൾക്കൂട്ടത്തിനോ ഇടയിൽ വീണ്ടും ആക്രമണമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് മൃതദേഹം രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഇസ്ലാം മതവിശ്വാസ പ്രകാരം മൃതദേഹം വേഗത്തിൽ സംസ്കരിക്കണമെന്നിരിക്കെ ഇറാന്റെ ഈ നീക്കം അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രായേലിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതമായ ഇടമെന്ന നിലയിലാണ് മഷ്ഹദ് നഗരത്തെ സംസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഖമനേയിയുടെ ജന്മനാട് എന്നതിന് പുറമെ ഇറാനിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. സംസ്കാര ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തുമെന്നതിനാൽ അവരെ നിയന്ത്രിക്കുക എന്നതും വലിയ വെല്ലുവിളിയാണ്. ചടങ്ങിനിടെ ഇസ്രായേൽ ആക്രമണം നടത്തിയാൽ അത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, ഭരണപരമായ കാര്യങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ ഖമനേയിയുടെ മകൻ മുജ്തബ ഖമേനിയെ ഇതിനകം പുതിയ നേതാവായി അവരോധിച്ചു കഴിഞ്ഞു. മുജ്തബയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഇസ്രായേലിനെതിരെയുള്ള തിരിച്ചടികൾ ആസൂത്രണം ചെയ്യുന്നത്. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും സംസ്കാര ചടങ്ങുകൾ വൈകുന്നത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.













