തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദ്ദേശം. വിജയ് 100 കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത് ഗുരുതരമായ ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു.വിവിധ മണ്ഡലങ്ങളിൽ നൽകിയ സത്യവാങ്മൂലങ്ങളിലെ വൈരുദ്ധ്യമാണ് ഹർജിക്ക് ആധാരം. പെരമ്പൂരിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വർണം, ബാങ്ക് നിക്ഷേപം എന്നിവയുൾപ്പെടെ 105 കോടി രൂപയുടെ സ്വത്താണ് കാണിച്ചിട്ടുള്ളത്. എന്നാൽ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ ഇത് 224 കോടി രൂപയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്താത്ത സ്വത്തുക്കളെക്കുറിച്ച് കൃത്യമായ വിശദീകരണം വേണമെന്നാണ് കോടതിയുടെ നിലപാട്.വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഉയർന്നു വന്ന ഈ സ്വത്ത് വിവാദം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലെ കണക്കുകളും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് കോടതി പരിശോധിക്കും. കോടതിയുടെ തുടർനടപടികൾ വിജയിയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.
സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചന്ന പരാതി, വിജയ്ക്കടക്കം മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു
April 20, 2026 4:34 pm













