ബിഹാറിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ ഭരണത്തിന് അന്ത്യം. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറിയ അദ്ദേഹം, ഇരുപത് വർഷം സംസ്ഥാനത്തെ സേവിക്കാനായതിൽ നന്ദി അറിയിച്ചു. ബിഹാർ വിട്ടുപോകില്ലെന്നും പുതിയ സർക്കാരിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി എന്നും സംസ്ഥാനത്ത് തുടരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിലവിൽ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഒബിസി വിഭാഗത്തിൽ നിന്നുള്ള ബിജെപിയുടെ കരുത്തുറ്റ മുഖമാണ്. നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ പുതിയ മന്ത്രിസഭയിൽ അംഗമായേക്കില്ലെന്നാണ് ജെഡിയുവിൽ നിന്നുള്ള സൂചനകൾ.
സാമ്രാട്ട് ചൗധരിക്കൊപ്പം ജെഡിയുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ബിഹാറിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ നിതീഷ് കുമാർ അഭിനന്ദിച്ചു. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.













