വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘പതിനാറാം നമ്പർ’ എന്ന പ്രയോഗവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പതിനാറാം നമ്പർ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുണ്ടെന്നും ഈ സംഖ്യയുടെ രഹസ്യം വൈകാതെ വെളിപ്പെടുമെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. മണ്ഡല പുനർനിർണയം രാജ്യവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സർക്കാർ സ്ത്രീകളെ മറയാക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഭരണഘടനയ്ക്ക് മേൽ മനുവാദം അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഒബിസി വിഭാഗത്തിന് അവകാശങ്ങൾ നിഷേധിക്കുന്നത് സർക്കാരിന്റെ അജണ്ടയാണെന്നും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള നീക്കം രാജ്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് കണക്കുകൾ പ്രാതിനിധ്യം നിശ്ചയിക്കാൻ ഉപയോഗിക്കുമോ എന്ന് ചോദിച്ച രാഹുൽ, സത്യത്തിനായി പൊരുതാൻ തനിക്ക് മടിയില്ലെന്നും വ്യക്തമാക്കി.













