പശ്ചിമേഷ്യൻ യുദ്ധം 62-ാം ദിവസത്തിലേക്ക് കടക്കവെ, അമേരിക്കയ്ക്കെതിരെയും ഇസ്രായേലിനെതിരെയും രൂക്ഷവിമർശനവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ അമേരിക്കൻ സാമ്രാജ്യത്വം ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും ഇറാൻ പുതിയ അധ്യായം തുറക്കുകയാണെന്നും അമേരിക്കയുടെ ചൂഷണം ഇനി അനുവദിക്കില്ലെന്നും മൊജ്തബ ഖമനെയി വ്യക്തമാക്കി.
ഹോർമുസ് നിയന്ത്രിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി സ്ഥിരീകരിച്ച അദ്ദേഹം, മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കൻ സാന്നിധ്യമാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കയുടെ സ്ഥാനം പശ്ചിമേഷ്യയിലല്ല, മറിച്ച് കടലിന്റെ അടിത്തട്ടിലാണെന്ന് കാലം തെളിയിക്കും. അയൽരാജ്യങ്ങളുമായി സഹകരിച്ച് സമാധാനവും സാമ്പത്തിക നേട്ടവും കൈവരിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇറാന്റെ അതിർത്തികൾ കാക്കുന്നത് പോലെ തന്നെ രാജ്യത്തിന്റെ പ്രതിരോധ ശേഷിയും സംരക്ഷിക്കപ്പെടുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ ആണവ, മിസൈൽ പദ്ധതികളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് പുതിയ സന്ദേശത്തിലൂടെ ഇറാൻ ലോകത്തിന് നൽകുന്നത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തുടരുമെന്നും മേഖലയുടെ ഭാവി തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് ഇനി യാതൊരു സ്ഥാനവും ഉണ്ടാവില്ലെന്നും മൊജ്തബ ഖമനെയി പറഞ്ഞു. യുദ്ധം രണ്ട് മാസം പിന്നിടുമ്പോഴും ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഈ ശക്തമായ പ്രതികരണം പശ്ചിമേഷ്യയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.















