സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് ബിജെപി. കേരളത്തിൽ കോൺഗ്രസ് നേടിയ വൻ വിജയത്തിന് തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പാരിതോഷികമായാണ് ഈ നിയമനമെന്ന് അനുമാനിക്കേണ്ടി വരുമെന്ന് ബിജെപി പരിഹസിച്ചു. ജനങ്ങളെ വഴിതെറ്റിക്കുന്ന ഇത്തരം കപട രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.
ബംഗാളിൽ സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭരണതലത്തിൽ ഉന്നത പദവികൾ നൽകിയപ്പോൾ അതിനെ വലിയ ഒത്തുകളിയെന്നും കള്ളച്ചന്തയെന്നും വിളിച്ച് ആക്ഷേപിച്ച രാഹുൽ ഗാന്ധിയുടെ യുക്തിയനുസരിച്ച് ഈ നിയമനത്തെ എന്താണ് വിളിക്കേണ്ടതെന്ന് ബിജെപി ചോദിച്ചു. കേരളത്തിലെ ഈ നിയമനത്തെയും രാഹുൽ ഗാന്ധി വിജയത്തിനുള്ള പ്രതിഫലമെന്ന് വിളിക്കാൻ തയ്യാറാകുമോ അതോ ഇത്തരം ഇരട്ടത്താപ്പുകളാണോ ഇപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടെന്നും ബിജെപി നേതാക്കൾ ചോദ്യമുയർത്തി.
കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന കോൺഗ്രസ്, തങ്ങൾ ഭരണത്തിൽ ഏറുമ്പോൾ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽപ്പറത്തുകയാണ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കോൺഗ്രസ് ശൈലിയുടെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിൽ കോൺഗ്രസ് നടത്തുന്ന ഇത്തരം രാഷ്ട്രീയ ഇരട്ടത്താപ്പുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.















