സിഡ്നി: ഓൺലൈനിൽ കുട്ടികൾക്കുള്ള സുരക്ഷ സംബന്ധിച്ചുമ്മ മാനദണ്ഡ ങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് (X Corp) ഓസ്‌ട്രേലിയൻ കോടതി വൻ തുക പിഴ ചുമത്തി. കമ്പനിയും ഓസ്‌ട്രേലിയൻ അധികൃതരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലനിന്നിരുന്ന കടുത്ത നിയമതർക്കത്തിനൊടുവിലാണ് ഈ തീരുമാനം.
ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓസ്‌ട്രേലിയയിലെ ഔദ്യോഗിക റെഗുലേറ്ററായ ഇ-സേഫ്റ്റി ) കമ്മീഷണറുടെ ആവശ്യങ്ങളോട് എക്സ് പ്ലാറ്റ്‌ഫോം സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ നിയമനടപടികളിലേക്ക് കടന്നത്. കുട്ടികളുടെസുരക്ഷ ഉറപ്പാക്കുന്നതിനായി എക്സ് നടപ്പിലാക്കിയ മോഡറേഷൻ പ്രക്രിയകളെ ക്കുറിച്ചും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുമുള്ള ഔദ്യോഗിക ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കമ്പനി വൈകിയതായിരുന്നു കേസിന് ആധാരം
വ്യാഴാഴ്ച ഓസ്‌ട്രേലിയൻ ഫെഡറൽ കോടതിയിൽ നടന്ന വാദത്തിനിടെ, റെഗുലേറ്ററുടെ വിവരശേഖരണ ആവശ്യങ്ങളോട് പ്രതികരിക്കാൻ വൈകിയതിലൂടെ ഓസ്‌ട്രേലിയയിലെ ഓൺലൈൻ സേഫ്റ്റി ആക്റ്റിലെ വ്യവസ്ഥകൾ കമ്പനി ലംഘിച്ചതായി എക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ സമ്മതിച്ചു. നിശ്ചിത സമയപരിധി കഴിഞ്ഞ് ഒരു മാസത്തിലേറെക്കാലം കമ്പനി ഈ നിർദ്ദേശങ്ങൾ പാലിക്കാതെ മുന്നോട്ട് പോയ പശ്ചാത്തലത്തിലാണ് 2023-ൽ അധികൃതർ പിഴ ചുമത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ 2022-ൽ ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കുകയും പിന്നീട് അതിനെ എക്സ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ തർക്കങ്ങളുടെ തുടക്കം.
Child safety online: Musk suffers setback in legal battle in Australia















