ടെഹ്റാൻ: ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴിയുള്ള യാത്ര ഇനി എളുപ്പമാകില്ലെന്ന് ഇറാന്റെ ഉന്നത സൈനിക വക്താവ്. അമേരിക്കയുടെ ഉപരോധ നയങ്ങളെ പിന്തുണയ്ക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യങ്ങൾ തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകുമ്പോൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ആർമി വക്താവ് ബ്രിഗേഡിയർ ജനറൽ അമീർ അക്രമിനിയ ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഞായറാഴ്ച ഈ വിവരം പുറത്തുവിട്ടത്.
പതിറ്റാണ്ടുകളായി ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഉപരോധങ്ങളാണ് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ആയുധ നിർമ്മാണ പദ്ധതികൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സായുധ ഗ്രൂപ്പുകൾക്ക് നൽകുന്ന സാമ്പത്തിക സഹായം എന്നിവ ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നിലവിൽ അമേരിക്കയുടെ പാത പിന്തുടരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ തങ്ങളുടെ പ്രതിരോധ നടപടികൾ കടുപ്പിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക സഹായം നൽകുന്ന രാജ്യങ്ങളുടെ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്ന് ടെഹ്‌റാൻ ഭീഷണി മുഴക്കിയിരുന്നു.അതേസമയം, ലോക വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കാൻ വിവിധ രാജ്യങ്ങൾ സംയുക്ത നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്ക് യുദ്ധക്കപ്പൽ വിന്യസിക്കുമെന്ന് ബ്രിട്ടൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചരക്ക് കപ്പലുകൾക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര സേനയുടെ നീക്കം. ഇതോടെ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് വൻ ശക്തികൾ തമ്മിലുള്ള സൈനിക നീക്കം കൂടുതൽ സങ്കീർണ്ണമാകുകയാണ്.















