വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്ക- ചൈന ബന്ധത്തില്‍ ഇനി നിര്‍ണായകമായ മണിക്കൂറുകള്‍. രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായി ട്രംപ് ചൈനാ സന്ദര്‍ശനത്തിയി പുറപ്പെട്ടു. ആഗോള തലത്തില്‍ തന്നെ രാഷ്ട്രങ്ങള്‍ തമ്മിലുളള ബന്ധത്തിന് കൂടുതല്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു സന്ദര്‍ശനമെന്നാതാണ് ഏറെ ശ്രദ്ധേയം. ഈ മാസം 15 വരെയാണ് ട്രംപിന്റെ ചൈനാ സന്ദര്‍ശനം.
ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നിന്ന് യാത്ര തിരിച്ച ട്രംപ് ബുധനാഴ്ച ബീജിംഗിലെത്തും. വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍. 2025 ഒക്ടോബറില്‍ ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടന്ന എപെക് ഉച്ചകോടിക്ക് ശേഷം ഇരുവരും നേരിട്ട് കാണുന്ന ആദ്യ അവസരമാണിത്.
ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ഷി ജിന്‍പിംഗുമായി വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും ആദ്യം പ്രതികരിച്ച ട്രംപ് പി്ന്നീട് ഇറാന്‍ വിഷയത്തില്‍ ആരുടെയും സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നു മാറ്റി പറയുകയും ചെയ്തു.
എന്നാല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ചൈനീസ് സാവാധീനം ഉപയോഗിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുളള യാത്രയില്‍ വന്‍ ബിസിനസ്സ് പ്രതിനിധി സംഘത്തെയും ട്രംപ് കൂടെ കൂട്ടിയിട്ടുണ്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ബോയിംഗ് സിഇഒ കെല്ലി ഓര്‍ട്ടര്‍ബര്‍ഗ് എന്നിവര്‍ ട്രംപിനൊപ്പമുണ്ട്. 500 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാനുള്ള വന്‍ കരാറില്‍ ചൈന ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന കരാറായിരിക്കുമിത്.
Critical hours in US-China relations: Trump in China today















