തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. പാറക്കൽ അബ്ദുള്ള, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് ലീഗ് നേതൃത്വം നിർദേശിച്ചിരിക്കുന്നത്. ഏറെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി അന്തിമ പട്ടികയ്ക്ക് രൂപം നൽകിയത്.
മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിലെ ലീഗിന്റെ പ്രധാന മുഖമാകുമ്പോൾ, യുവനേതാക്കൾക്കും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമാണ് ഇത്തവണ നൽകിയിരിക്കുന്നത്. അതേസമയം, മന്ത്രിസ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന നേതാവ് പി.കെ. ബഷീറിനെ അവസാന നിമിഷം പട്ടികയിൽ നിന്ന് ഒഴിവാക്കി.
അഞ്ചാം മന്ത്രിസ്ഥാനം എന്ന ലീഗിന്റെ ആവശ്യത്തിന് മുന്നണിയിൽ അനുകൂല തീരുമാനമായതോടെയാണ് അഞ്ചംഗ സംഘത്തെ ലീഗ് നിശ്ചയിച്ചത്. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ ധാരണയായത്. വരും മണിക്കൂറുകളിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.













