പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. വിഷയത്തിൽ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് നൽകണമെന്നും താൻ ഒളിച്ചോടുന്ന ആളല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ ഒത്തുതീർപ്പാണ് റെയ്ഡെന്ന സിപിഎം നേതാക്കളുടെ ആരോപണം മുഖ്യമന്ത്രി പരിഹസിച്ച് തള്ളി. ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യണമെന്ന് താൻ ആവശ്യപ്പെടുമോ എന്ന് ചോദിച്ച സതീശൻ, സിപിഎമ്മുകാർ തമാശ പറയുകയാണെന്നും അവരുടെ മസിൽപിടുത്തം അവസാനിപ്പിച്ചത് നന്നായെന്നും പരിഹസിച്ചു.
ഇഡി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റെയ്ഡിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് കടുത്ത ക്രമസമാധാന ലംഘനമാണെന്നും അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി റെയ്ഡിനിടെ എല്ലായിടത്തും വെച്ച് തന്നെ ചോദ്യം ചെയ്തതായും മാധ്യമങ്ങളുടെ തിരക്കിനിടയിൽ തന്റെ മുഖത്ത് മൈക്ക് വന്ന് അടിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അക്രമം നടന്ന സമയത്ത് കൃത്യമായ നിലപാട് സ്വീകരിച്ച പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും അദ്ദേഹം അഭിനന്ദിച്ചു.
ഇത് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത നാല് കൊല്ലം മുൻപുള്ള കേസാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അന്ന് ഈ വിഷയത്തിൽ പരാതിപ്പെട്ടത് യുഡിഎഫ് തന്നെയാണ്. കോടതിയുടെ അനുമതിയോടെ നടക്കുന്ന അന്വേഷണത്തെ തടയില്ലെന്നും അന്വേഷണം നടത്തിയതിനെ വിമർശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ് രാഹുൽ ഗാന്ധിയെ രാഷ്ട്രീയ പ്രേരിതമായി വേട്ടയാടിയപ്പോഴാണ് യുഡിഎഫ് പ്രതിരോധിച്ചതെന്നും പിണറായി വിജയൻ അന്നും ഇന്നും രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.















