ടെഹ്‌റാൻ/വാഷിംഗ്ടൺ: മാസങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ഒരു ‘രാഷ്ട്രീയ ധാരണ’യിൽ എത്തിയതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, സമാധാന കരാർ സംബന്ധിച്ച ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ അടിസ്ഥാനപരമായ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും കരാർ ഇതുവരെ പൂർണ്ണമായി അന്തിമമാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഇറാനുമായുള്ള താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ താൻ വൈറ്റ് ഹൗസിലെ അതിസുരക്ഷാ യോഗം ചേരുന്ന ‘സിറ്റ്വേഷൻ റൂമിൽ’തന്റെ ഉപദേശകരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുക, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുക, താൽക്കാലികമായി പണമിടപാടുകൾ ഒഴിവാക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് കരാറിനായി ട്രംപ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഇരുപക്ഷവും തമ്മിൽ നയതന്ത്രതലത്തിൽ രാഷ്ട്രീയ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്ന സുപ്രധാന റിപ്പോർട്ട് പുറത്തുവരുന്നത്.















