ടെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഇന്ധനക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും മേൽനോട്ടവും കൈകാര്യം ചെയ്യുന്നതിനായി ഇറാൻ പുതുതായി രൂപീകരിച്ച ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങളുടെ അനുമതിയില്ലാതെ ഈ ജലപാതയിലൂടെയുള്ള ഏതൊരു കപ്പൽ ഗതാഗതവും പൂർണ്ണമായും നിയമവിരുദ്ധമായി കണക്കാക്കുമെന്ന് അതോറിറ്റി തങ്ങളുടെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട ആദ്യ ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും മുൻപ് നിശ്ചയിച്ചിട്ടുള്ള അതിർത്തികൾക്കുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാത്തരം നാവിക ഗതാഗതവും ഇനി മുതൽ ഈ അതോറിറ്റിയുമായി പൂർണ്ണമായി ഏകോപിപ്പിച്ചു കൊണ്ട് മാത്രമേ സാധ്യമാകൂ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. മുൻകൂട്ടിയുള്ള അനുമതിയില്ലാതെ അതിർത്തി ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത സൈനിക-നിയമ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.
അമേരിക്ക, ഇസ്രായേൽ സഖ്യവുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന് മേൽ തങ്ങൾക്കുള്ള പരമാധികാരവും നിയമസാധുതയും അന്താരാഷ്ട്ര തലത്തിൽ ഉറപ്പിക്കുന്നതിനാണ് ഇറാൻ ഈ പുതിയ അതോറിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുമായി ചേർന്ന് ഒരു ഗതാഗത ചട്ടക്കൂട് ഉണ്ടാക്കാൻ ഇറാൻ ശ്രമിക്കുന്നതിനിടയിലാണ് കപ്പൽ കമ്പനികളെയും മറ്റ് ലോകരാജ്യങ്ങളെയും ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇത് ആഗോള ഇന്ധന വിപണിയിലും കപ്പൽ ഗതാഗത മേഖലയിലും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.















