കുവൈറ്റ് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, കുവൈറ്റിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. കുവൈറ്റ് സിറ്റിയിൽ നിന്ന് വടക്കുപടിഞ്ഞാറായി ഏകദേശം 40 മൈൽ അകലെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ‘അലി അൽ സലേം’ വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് സംഭവം നടന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ ബ്ലൂംബെർഗും സ്റ്റാർസ് ആൻഡ് സ്ട്രൈപ്സും റിപ്പോർട്ട് ചെയ്തു.
ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യു.എസ് പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തടഞ്ഞു നശിപ്പിച്ചെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ വ്യോമതാവളത്തിന് മുകളിൽ പതിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ വീണ് ഏതാനും അമേരിക്കൻ സൈനികർക്ക് നിസ്സാര പരിക്കേൽക്കുകയും, യു.എസിന്റെ അത്യാധുനികമായ രണ്ട് ‘MQ-9 റീപ്പർ’ ഡ്രോണുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ സൈനികരുടെ എണ്ണത്തെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ കൃത്യമായ വിശദീകരണം നൽകാൻ യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ തയ്യാറായിട്ടില്ല.
ഈ ആഴ്ചയുടെ തുടക്കത്തിൽ തങ്ങളുടെ പ്രതിരോധ നടപടികളുടെ ഭാഗമായി അമേരിക്ക ഇറാനിലെ ചില കേന്ദ്രങ്ങൾക്ക് നേരെ രണ്ട് തവണ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇറാൻ ഇപ്പോൾ കുവൈറ്റിലെ താവളം ലക്ഷ്യമിട്ടത്. പേർഷ്യൻ ഗൾഫിലെ അമേരിക്കൻ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് അലി അൽ സലേം എയർ ബേസ്. ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ നീട്ടുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ വാഷിംഗ്ടണിലും വൈറ്റ് ഹൗസ് സിറ്റ്വേഷൻ റൂമിലും കടുത്ത നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന ഈ മിസൈൽ ആക്രമണം ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ ഉണ്ടായ ഈ പുതിയ പ്രകോപനം സമാധാന ചർച്ചകളെ പൂർണ്ണമായും പ്രതിസന്ധിയിലാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.















