‘നേതൃത്വത്തെ അണികൾ തിരുത്തണം’: കണ്ണൂർ, കാസർകോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ സിപിഎം വോട്ടുകളിൽ വൻ ചോർച്ച, അഹന്തക്ക് ഏറ്റ തിരിച്ചടി

‘നേതൃത്വത്തെ അണികൾ തിരുത്തണം’: കണ്ണൂർ, കാസർകോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ സിപിഎം വോട്ടുകളിൽ വൻ ചോർച്ച, അഹന്തക്ക് ഏറ്റ തിരിച്ചടി

കണ്ണൂർ: ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് സിപിഎം വിട്ട് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ വി. കുഞ്ഞികൃഷ്ണൻ തന്റെ പുസ്തകത്തിനിട്ട പേര്. വെറുമൊരു പേരായിരുന്നില്ല അത്, അതിശക്തമായ രാഷ്ട്രീയധ്വനികളുള്ള ഒരു ആഹ്വാനമായിരുന്നു. ആ ആഹ്വാനം അണികൾ ഏറ്റെടുത്തു എന്നുവേണം കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം കാണുമ്പോൾ കരുതാൻ; അപ്രതീക്ഷിതമെന്നല്ല, ഇടിവെട്ടുപോലൊരു തിരിച്ചടി. അതിൽ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ മുഖമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒരുവേള പിന്നിലായി. അമ്പലപ്പുഴയിൽ ജി സുധാകരൻ വലിയ വിജയം നേടി. സിപിഎം ജില്ലയായിരുന്ന കൊല്ലത്ത് ഇടതു സീറ്റുകൾ വെറും രണ്ടായി ചുരുങ്ങി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുപിരിവിൽ അടക്കം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, പാർട്ടിയോട് കലഹിച്ച്, പാർട്ടിയെ തിരുത്താൻ ശ്രമിച്ച് സിപിഎം വിട്ടതോടെയാണ് ഇടത് കോട്ടയായ പയ്യന്നൂരിലെ പൊട്ടിത്തെറി ആരംഭിച്ചത്. അത് കേരളത്തിലെ സിപിഎമ്മിന് അടിത്തട്ടിൽ നിന്നുള്ള തിരുത്തലായി മാറുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത മണ്ഡലമായ തളിപ്പറമ്പിലെ മുതിർന്ന നേതാവ് ടി.കെ ഗോവിന്ദനും പാർട്ടിക്കെതിരേ രംഗത്തെത്തി. പാർട്ടി സെക്രട്ടറി എം.വി ഗോവന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള വഴിവിട്ട നീക്കത്തിനെതിരേയായിരുന്നു അത്. തുടർന്ന് അദ്ദേഹം യുഡിഎഫ് പിന്തുണയോടെ തളിപ്പറന്പിലെ സ്ഥാനാർഥിയായി. ഇപ്പോൾ കുഞ്ഞികൃഷ്ണനും ഗോവിന്ദനും ഈ രണ്ട് എൽഡിഎഫ് കോട്ടകളും തകർത്ത് വിജയിച്ചിരിക്കുകയാണ്. സിപിഎം തോൽക്കും എന്ന് ഒരിക്കലും പ്രതീക്ഷക്കാത്ത തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യർ വിജയിച്ചതും പേരാമ്പ്ര പോലുള്ള മണ്ഡലത്തിൽ ടിപി രാമകൃഷ്ണനെ പോലുള്ള മുതിർന്ന നേതാക്കൾ തോറ്റതും സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

പയ്യന്നൂരും തളിപ്പറമ്പും മാത്രമല്ല, ധർമടത്തും പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ, അവിശ്വസനീയമായ തിരിച്ചടിയാണ് പിണറായി വിജയൻ നേരിടുന്നത്. കെ.കെ. ശൈലജ മത്സരിച്ച പേരാവൂർ, ഉറച്ച കോട്ടയായ മട്ടന്നൂർ അടക്കമുള്ള പാർട്ടി കോട്ടകളിൽ സിപിഎം വോട്ട് വല്ലാതെ ചോർന്നു. കല്യാശേരി, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളിൽ മാത്രമായി ജില്ലയിലെ ഇടതുപക്ഷത്തിന്റെ ആധിപത്യം ശോഷിച്ചു.

ചുവപ്പുകണ്ടാൽ സ്ഥാനാർഥിയെ നോക്കാതെ ജനങ്ങൾ വോട്ടുകുത്തുന്ന കണ്ണൂരിലെ നെടുംകോട്ടകളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടംമുതൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിജീവനത്തിനായി പോരാടുന്ന അവിശ്വസനീയമായ കാഴ്ചയായിരുന്നു. ഫലം പൂർണമാകുമ്പോൾ കഷ്ടിച്ചൊരു വിജയം നേടിയാൽപ്പോലും അത് തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നില്ല. പിണറായി വിജയനെതിരായ ശക്തമായ ജനവികാരം കടുത്ത സിപിഎമ്മുകാരിൽപോലും അതിശക്തമായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫലം. പിണറായി വിജയന്റെ പ്രതിച്ഛായയെ മുൻനിർത്തി മാത്രമാണ് ഇത്തവണ ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ഈ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനിലും സർക്കാരിലും വന്നുചേരുകയാണ്.

സംസ്ഥാനത്തെ സിപിഎമ്മിൽ കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ജി. സുധാകരനും അടക്കമുള്ളവർ ഉയർത്തിയ തിരുത്തൽ ശ്രമങ്ങളെ സർവ്വാത്മനാ ശരിവയ്ക്കുകയാണ് ഈ ഫലത്തിലൂടെ അണികൾ. സിപിഎം നേരിടുന്ന രൂക്ഷമായ ആന്തരിക പ്രതിസന്ധി പട്ടാപ്പകൽപോലെ വെളിവാക്കുന്ന ഫലം. കുഞ്ഞികൃഷ്ണൻ ആഹ്വാനം ചെയ്തത് ഏറ്റെടുത്ത് കേരളത്തിലെ സിപിഎമ്മിനെ അണികൾ തിരുത്തുന്നതാണ് കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ വോട്ടുകൾ കാട്ടിത്തരുന്നത്.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വന്‍ വിജയം. സിപിഎമ്മിലുണ്ടായിരുന്ന, പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ചു പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.

സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ടു മുതിര്‍ന്ന നേതാക്കളാണ് തെരഞ്ഞെടുപ്പില്‍ വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.

Share Email
Top