65 കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 3 വയസുകാരിയുടെ മൃതദേഹവുമായി വൻ പ്രതിഷേധം; പുണെയിൽ ദേശീയപാത സ്തംഭിച്ചു

65 കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ 3 വയസുകാരിയുടെ മൃതദേഹവുമായി വൻ പ്രതിഷേധം; പുണെയിൽ ദേശീയപാത സ്തംഭിച്ചു

മഹാരാഷ്ട്രയിലെ പുണെയിൽ മൂന്നുവയസ്സുകാരിയെ 65-വയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ശനിയാഴ്ച തെരുവിലിറങ്ങി. മുംബൈ-ബെംഗളൂരു ദേശീയപാതയിലെ നവാല ബ്രിഡ്ജിന് സമീപം മൃതദേഹം റോഡിൽ വെച്ച് ഉപരോധിച്ചതോടെ നാലു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

സംഭവത്തിൽ പ്രതിയായ ഭീംറാവു കാംബ്ലെയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കർശന ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും 1998-ലും 2015-ലും ഇയാൾക്കെതിരെ ലൈംഗിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 2015-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് പോക്‌സോ കേസ് ചുമത്തിയെങ്കിലും 2019-ൽ ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും കേസിൽ വേഗത്തിലുള്ള അന്വേഷണം പൂർത്തിയാക്കുമെന്നും പോലീസ് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. വലിയ തോതിലുള്ള പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Share Email
LATEST excelnclexrn
More Articles
Top