മോസ്കോ: റഷ്യ- യുക്രൈൻ യുദ്ധത്തിന് തിരശ്ശീല വീഴാൻ സാധ്യത . റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കി. നാല് വർഷത്തിലേറെയായി നീണ്ടു നിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നുംം യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം. യുഎസ് പ്രസിഡന്റ് മേയ് 9 മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനും 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു.
ചർച്ചകൾ സുഗമമാക്കിയതിന് ഞങ്ങൾ യുഎസിന് നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്. ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്ന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല എന്ന്പുട്ടിൻ പറഞ്ഞു.















