മലപ്പുറം മണ്ഡലത്തിൽ 85,327 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷം നേടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കേരള നിയമസഭാ ചരിത്രത്തിലെ സർവകാല റെക്കോർഡ് തിരുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ കെ.കെ. ശൈലജ സ്ഥാപിച്ച 60,963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 67.35 ശതമാനവും സ്വന്തമാക്കിയാണ് അദ്ദേഹം ഈ അമ്പരപ്പിക്കുന്ന വിജയം കൈവരിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥിയായ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് 1,31,166 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 46,092 വോട്ടുകളിലേക്ക് ഒതുങ്ങി. എൻഡിഎ സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാറിന് 9,043 വോട്ടുകൾ മാത്രമാണ് നേടാനായത്. മുൻപത്തെ എല്ലാ കണക്കുകളും തിരുത്തിക്കുറിച്ചുള്ള ഈ മുന്നേറ്റം രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം അമ്പരപ്പിച്ചു.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചപ്പോൾ കുഞ്ഞാലിക്കുട്ടിയുടെ ഈ റെക്കോർഡ് വിജയം മുന്നണിക്ക് കരുത്തായി. യുഡിഎഫ് തരംഗം ആഞ്ഞടിച്ച ജില്ലയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ട് വിഹിതത്തോടെയാണ് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് എത്തുന്നത്.















