എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരി മൊഴി മാറ്റി. എൽദോസ് കുന്നപ്പിള്ളി തനിക്കെതിരെ പീഡനം നടത്തിയിട്ടില്ലെന്നാണ് യുവതി നിലവിൽ നെയ്യാറ്റിൻകര കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികളാണ് ഇപ്പോൾ കോടതിയിൽ കൂറുമാറിയിരിക്കുന്നത്. കേസിലെ മുഴുവൻ സാക്ഷികളും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി. സാക്ഷവിസ്താരം പൂർത്തിയായ സാഹചര്യത്തിൽ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ നാളെ കോടതി നേരിട്ട് വിസ്തരിക്കും.
തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് എൽദോസിനെതിരെ ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം നൽകിയത്. കേസിൽ എൽദോസിന് പുറമെ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.















