വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് അമേരിക്ക നാറ്റോ സഖ്യകക്ഷികളുമായി ചർച്ച നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെളിപ്പെടുത്തി. സ്വീഡനിലെ ഹെൽസിൻബോർഗിൽ നടന്ന നാറ്റോ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിൽ ആരെങ്കിലും കപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്ന സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാൻ അമേരിക്കയ്ക്ക് കൃത്യമായൊരു ‘പ്ലാൻ ബി’ ഉണ്ടായിരിക്കണമെന്ന് റൂബിയോ വ്യക്തമാക്കി.
“ഒരു ഘട്ടത്തിൽ ഇറാൻ ഈ ജലപാത തുറന്നുതരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയാൽ നമ്മൾ എന്ത് ചെയ്യും? അങ്ങനെയൊരു സാഹചര്യത്തെ നേരിടാനുള്ളതായിരിക്കണം നമ്മുടെ പ്ലാൻ ബി,” എന്ന് റൂബിയോ പറഞ്ഞു. ഇറാൻ കടുത്ത നിലപാടുമായി മുന്നോട്ട് പോയാൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിഷയത്തിൽ ശക്തമായി ഇടപെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ സൈനിക നീക്കങ്ങളിൽ നാറ്റോ സഖ്യം നേരിട്ട് പങ്കാളികളാകണമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ പുരോഗതിയെക്കുറിച്ചും റൂബിയോ മാധ്യമങ്ങളോട് വിശദീകരിച്ചു. കടുത്ത വാശിയിലുള്ള, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത വ്യക്തികളോടാണ് യുഎസ് പ്രതിനിധികൾക്ക് ചർച്ച നടത്തേണ്ടി വരുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. “ചർച്ചകളിൽ ചെറിയ തോതിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്, എങ്കിലും നമ്മൾ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിച്ചേർന്നിട്ടില്ല. വരും ദിവസങ്ങളിൽ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം, എന്നാൽ ചിലപ്പോൾ കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കണമെന്നുമില്ല,” എന്ന് റൂബിയോ ആശങ്ക പ്രകടിപ്പിച്ചു.















