വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ അന്തിമ തീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിർണ്ണായക യോഗം ചേരുന്നതിനിടെ, യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധാർ. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന മധ്യസ്ഥനായി പാകിസ്ഥാൻ മാറിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കുന്നതിൽ പാകിസ്ഥാൻ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
വാഷിംഗ്ടണിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ, മേഖലയിലും അന്താരാഷ്ട്ര തലത്തിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന ആത്മാർത്ഥമായ നയതന്ത്ര-മധ്യസ്ഥ ശ്രമങ്ങളെ മാർക്കോ റൂബിയോ പ്രത്യേകം അഭിനന്ദിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ (സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്) വക്താവ് ടോമി പിഗോട്ട് ഈ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കുന്നതിനും ഇറാനുമായുള്ള ചർച്ചകൾ വിജയകരമാക്കുന്നതിനും പാകിസ്ഥാൻ തുടരുന്ന നിർണ്ണായക പങ്കിന് റൂബിയോ പാക് വിദേശകാര്യ മന്ത്രിയോട് നന്ദി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ ആണവ ശേഖരം നശിപ്പിക്കുന്നതുമുൾപ്പെടെയുള്ള ചരിത്രപരമായ കരാറിലേക്ക് അമേരിക്കയും ഇറാനും അടുക്കുന്ന വേളയിലാണ് ഈ ഉന്നതതല കൂടിക്കാഴ്ച നടന്നിരിക്കുന്നത്.















