ന്യൂഡൽഹി: 2010-ന് മുൻപ് ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ ഉത്തരവിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീംകോടതിയുടെ നിർണായക വിധി. ഈ നിയമത്തിനെതിരെ കേരള സംസ്ഥാന സർക്കാർ അടക്കം സമർപ്പിച്ച എല്ലാ പുനഃപരിശോധന ഹർജികളും സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചതും തള്ളിയതും.
അതേസമയം, നിലവിലുള്ള അധ്യാപകർക്ക് അല്പം ആശ്വാസം നൽകിക്കൊണ്ട് ടെറ്റ് പാസാകാനുള്ള സമയപരിധിയിൽ കോടതി ചെറിയ ഇളവ് വരുത്തിയിട്ടുണ്ട്. മുൻ ഉത്തരവ് പ്രകാരം രണ്ട് വർഷത്തിനുള്ളിൽ പരീക്ഷ പാസാകണമെന്നായിരുന്നു നിർദ്ദേശമെങ്കിൽ, പുതിയ ഭേദഗതിയിലൂടെ ഈ സമയപരിധി മൂന്ന് വർഷമാക്കി ഉയർത്തി. ഇത് പ്രകാരം അധ്യാപകർ 2028 ഓഗസ്റ്റ് 31-നകം ടെറ്റ് യോഗ്യത നേടിയിരിക്കണം.
കേരള സംസ്ഥാന സർക്കാരിന് പുറമെ ദേശീയ അധ്യാപക പരിഷത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45 കക്ഷികളാണ് വിധിക്ക് എതിരെ പുനഃപരിശോധന ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജികൾ തള്ളിയ കോടതിയുടെ ഈ പുതിയ ഉത്തരവ് സംസ്ഥാന സർക്കാരിനും വിവിധ അധ്യാപക സംഘടനകൾക്കും വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.















