യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗാബാർഡ് തന്റെ പദവി ഒഴിഞ്ഞേക്കുമെന്ന് പ്രഖ്യാപിച്ചു. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നിറഞ്ഞ കാലാവധിക്കൊടുവിലാണ് ഈ അപ്രതീക്ഷിത പിന്മാറ്റം. ജൂൺ 30-ഓടെ താൻ ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കി തുളസി ഗാബാർഡ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കത്ത് നൽകി. പദവിയിലിരിക്കെ പല സുപ്രധാന കാര്യങ്ങളിലും മുന്നേറാൻ സാധിച്ചെന്നും എന്നാൽ ഇനിയും നിർണ്ണായകമായ പല ജോലികളും പൂർത്തിയാക്കാനുണ്ടെന്നും അവർ കത്തിൽ സൂചിപ്പിച്ചു.
അതേസമയം, തുളസി ഗാബാർഡിനെ വൈറ്റ് ഹൗസ് ഭരണകൂടം നിർബന്ധിതമായി രാജിവെപ്പിക്കുകയായിരുന്നു എന്നാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തുളസിയുടെ ഭർത്താവിന് കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തുളസി ഗാബാർഡിനെ മാറ്റി പകരം മറ്റൊരാളെ നിയമിക്കുന്നതിനെക്കുറിച്ച് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം തന്നെ കാബിനറ്റ് അംഗങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നതായും വിവരമുണ്ട്.
ഇറാനും വെനിസ്വേലയ്ക്കുമെതിരെ ഡൊണാൾഡ് ട്രംപ് കടുത്ത നീക്കങ്ങൾ ആരംഭിച്ചതോടെ ഭരണകൂടത്തിൽ തുളസി ഗാബാർഡ് പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു. ഇറാന് ആണവായുധമില്ലെന്ന തുളസിയുടെ മുൻ പ്രസ്താവനകളെ പരസ്യമായി തള്ളിക്കൊണ്ടാണ് ട്രംപ് ഇറാന്റെ ആണവനിലയങ്ങൾ ബോംബിട്ട് തകർക്കാൻ ഉത്തരവിട്ടത്. തുളസി ഗാബാർഡ് എന്തുപറയുന്നു എന്നതിൽ തനിക്ക് യാതൊരു കാര്യവുമില്ലെന്നും അവരുടെ വിലയിരുത്തലുകൾ തെറ്റാണെന്നും ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു.














