സിംഗപ്പൂർ/വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, ആവശ്യമെങ്കിൽ ഗൾഫ് മേഖലയിൽ വീണ്ടും ശക്തമായ സൈനിക നടപടികളിലേക്ക് കടക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധത്തിന്റെ ആദ്യ ദിനത്തേക്കാൾ കൂടുതൽ കരുത്തോടെയും സജ്ജമായും ആണ് നിലവിൽ യു.എസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂരിൽ നടക്കുന്ന ‘ഷാങ്ഗ്രി-ലാ ഡയലോഗ്’ സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കവേ ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യം വന്നാൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്രപരമായ പരിഹാരത്തിനാണ് മുൻഗണന നൽകുന്നതെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈക്കലാക്കാൻ പാടില്ല എന്നുള്ളതാണ് അമേരിക്കയുടെ അന്തിമ ലക്ഷ്യം. അതിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും യു.എസ് തയ്യാറല്ല. നിലവിൽ അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ അനുകൂലമായ നിലപാടിലേക്ക് വരുന്നുണ്ടെന്നും ചർച്ചകൾ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ എങ്ങോട്ടാണ് നീങ്ങേണ്ടതെന്ന് ഇറാനിയൻ ഭരണകൂടത്തിന് കൃത്യമായി അറിയാം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് വരുത്തിതീർക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ അതിന്റെ യഥാർത്ഥ നിയന്ത്രണം അമേരിക്കയുടെ പക്കലാണെന്ന് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പുനൽകുന്ന മികച്ചൊരു കരാറിന് ഇറാൻ തയ്യാറാകുന്നില്ലെങ്കിൽ, അവർക്ക് അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് നേരിടേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. അതിനായുള്ള എല്ലാവിധ ആയുധ ശേഖരവും അമേരിക്കയുടെ പക്കലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റിലെ യു.എസ് താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ ഈ ശക്തമായ പ്രസ്താവന മേഖലയിലെ സൈനിക സമവാക്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.















